വെള്ളിയാഴ്ചയാണ്....അവധിയാണ്....പുറത്തു മഴയാണ്,ഞാന്‍ വെറുതെയിങ്ങനെ മഴ കണ്ടിരിക്കുകയാണ്.മരുഭൂമിയില്‍ മഴ അപൂര്‍വമാണെന്ന അനുഭവസ്ഥരുടെ മൊഴികളെ കഴിഞ്ഞ ഒരാഴ്ചയായി അപമാനിക്കുകയാണ് ഇടയ്ക്കിടെ അലസമായി പെയ്യുന്ന ഈ മഴ.രണ്ടു മഴക്കാലങ്ങളും പിന്നെ അപ്രതീക്ഷിതമായി വിരുന്നു വരുന്ന മഴകളാലും സമ്പന്നമായ കേരളത്തില്‍ നിന്നും ഇവിടെയീ അജ്മാനിലെത്തിയിട്ടു എട്ടുമാസം കഴിഞ്ഞിരിക്കുന്നു.ഇതിനിടെ എത്ര തവണ മഴ കാണാന്‍ കൊതിച്ചിരിക്കുന്നു.
ഇലത്തുമ്പില്‍ മഴനൂല് പോലെ പെയ്യുന്ന ഇടവപ്പാതിയും,ഇടമുറിയാതെ പെയ്തിറങ്ങുന്ന തുലാവര്‍ഷപ്പെരുമയും,ഇടയ്ക്കിടെ മിണ്ടാതെവന്ന് കണ്ണുപൊത്തിക്കളിക്കുന്ന മഴയുടെ വിക്രിതിക്കുട്ടന്മ്മാരും എന്റെ ബാല്യകൌമാരങ്ങളുടെ ഓര്‍മ്മപ്പുസ്തകത്തില്‍ ഏറെ ചിത്രങ്ങളെ സമ്മാനിച്ചിരിക്കുന്നു.അതുകൊണ്ട് തന്നെ ഓരോ മഴ നിമിഷങ്ങളും എന്റെ മനസ്സിലേയ്ക്ക് ഓര്‍മ്മകളുടെ മഴചിത്രങ്ങളെ പെയ്യിക്കുന്നു...ഈ മരുഭൂമഴയും...
1
ചിതറിപ്പെയ്യുന്ന മഴ.മഴയ്ക്ക് താഴെ പകച്ചു കൂനി നില്‍ക്കുന്ന എന്റെ ഓലപ്പുര.വീടിനുള്ളിലെ ഇത്തിരിമൂലയില്‍,പുതപ്പിനുള്ളില്‍ 'റ' വട്ടത്തില്‍ കിടന്നുറങ്ങുന്ന ഞാന്‍.മേയാത്ത കൂരയുടെ വിടവുകള്‍ക്കിടയിലൂടെ അകത്തേയ്ക്ക് വീഴുന്ന മഴത്തുള്ളികളിലൊന്ന് എന്റെ മുഖത്തിന് ...മൂക്കിനു നേരെ മുന്നില്‍ ചാണകനിലത്തു പതിച്ചു ചിതറുമ്പോള്‍ ശരീരമാകെ ഒരു കുളിര്‍.മുഖം മാത്രം പുറത്തേയ്ക്ക് കാണിച്ചു പുതപ്പു കൊണ്ട് ആകെ മൂടി,ഉറങ്ങാതെ കണ്ണടച്ചുള്ള ആ കിടപ്പിനിടയില്‍ മഴത്തുള്ളികളുടെ എണ്ണം കൂടുമ്പോള്‍ എന്റെ കിടപ്പിന്റെ രൂപവും നിരങ്ങി നിരങ്ങി മാറിക്കൊണ്ടിരിക്കും.ആ കിടപ്പുകള്‍ക്കിടയിലെപ്പോഴോ ആണ് മഴയെ ഞാന്‍ സ്നേഹിച്ചു തുടങ്ങിയത്. ജീവിതത്തില്‍ ഏറെ ഇഷ്ടപ്പെട്ട അനുഭവവും ഓര്‍മയും ഈ മഴമയക്കമാണ്.
2
ഇടവപ്പാതിയും കാറ്റും കൈകോര്‍ത്തു തകര്‍ക്കുകയാണ്.പാടവരമ്പിലൂടെ സ്കൂളിലേക്കുള്ള യാത്ര.ചന്ദനനിറമുള്ള ഉടുപ്പും നീല നിക്കറുമിട്ട് ഞാനും മൊട്ടയും ഒരു കുടയില്‍.ചേച്ചി ഒറ്റയ്ക്ക് മറ്റൊരു കുടയില്‍.മഴ വരരുതേ എന്ന് ഒരിക്കലും ആഗ്രഹിക്കാത്ത നാളുകള്‍.പകുതി മഴ നനഞ്ഞും, മഴവെള്ളം തെറ്റിച്ചും,കുഞ്ഞു തവളകളെയും ഞണ്ടുകളെയും ഓലക്കാലില്‍ കൊരുത്തുപിടിച്ചും,സൂചിമുനയുള്ള ചെടിയില പറിച്ച് അറ്റത്ത് മഷിപുരട്ടി ബോട്ട് കളിച്ചും കളിചിരിയോടെയാണ് യാത്ര.പെട്ടെന്ന് കാറ്റ് കനത്തു.വീശിയടിക്കുന്ന കുടക്കുള്ളില്‍ വട്ടം ചുറ്റി.ഞാനും കൂട്ടുകാരനും സര്‍വ്വശക്തിയുമെടുത്ത് കുടപിടിച്ചു.എന്നെക്കാള്‍ ചെറിയ എന്റെ പാവം ചേച്ചി കുടക്കുള്ളില്‍ നിസ്സഹായയായിരുന്നു.പിന്നെപ്പോഴോ ഒരു പാരച്യുട്ടു പോലെ കുട ഉയര്‍ന്നു പൊങ്ങിയോ?അറിയില്ല,കുട്ടിക്കാലത്തിന്റെ തോന്നലാവാം.എന്തായാലും കുടക്കാളില്‍ തൂങ്ങി ചേച്ചി വരമ്പില്‍ നിന്നും താഴെ വീണു.ഒരു പൊട്ടിക്കരചിലും പൊട്ടിച്ചിരിയും ഒരുമിച്ചുയര്‍ന്നു.ചെളിപുരണ്ട പച്ചപ്പാവാടയും വെള്ള ഉടുപ്പുമായി ചേച്ചി കരയുമ്പോള്‍ ഞാനും കൂട്ടുകാരനും അതുകണ്ട് ചിരിക്കുകയായിരുന്നു.പിന്നെ മടങ്ങി വീട്ടിലെത്തിയപ്പോള്‍,അപകടാവസ്ഥയില്‍ ചേച്ചിയെ ചിരിച്ചപമാനിച്ചതിനു,നനഞ്ഞ തുടയില്‍ അമ്മ പകര്‍ന്ന സമ്മാനം എന്നെയും കരയിച്ചു.അപ്പോഴും കള്ളമഴ പുറത്തു ചിരിക്കുകയായിരുന്നു.
3
ചെങ്ങന്നൂരിലെ അമ്മവീട്ടില്‍ നിന്നാണ് രണ്ടാക്ലാസ്സ് പഠനം. സ്കൂള്‍ തുറക്കുമ്പോള്‍ എല്ലായിടത്തും ഒരുപോലെ മഴപെയ്യുമെന്നു അന്നാണറിഞ്ഞത്. സ്കൂള്‍വിട്ടുവന്നാല്‍, പച്ച നിറത്തിലുള്ള വെള്ളം നിറഞ്ഞു നീണ്ടു പരന്നു കിടക്കുന്ന പാറമടയില്‍ കുട്ടികളുടെ ഒരു പടതന്നെ നീന്തിക്കുളിക്കാന്‍ പോകും. എന്നാല്‍ ഉഗ്രന്‍ മഴയായിരുന്നതിനാല്‍ രണ്ടുമൂന്നു ദിവസമായി പാറമടയില്‍ പോയിട്ട്. അന്ന് മഴയോഴിഞ്ഞു നിന്നിരുന്ന നേരം നോക്കി ഞങ്ങള്‍ കുളിക്കാനെത്തി. പേരു മറന്നുപോയ എന്റെ കൂട്ടുകാരനും അവനെക്കാള്‍ ഏറെ മൂപ്പുള്ള അവന്റെ ചേച്ചിയോടൊപ്പം പാറമടയില്‍ ഉണ്ടായിരിന്നു.അവന്നു നീന്താനറിയില്ല; തുണി നനച്ചു കഴിഞ്ഞിട്ടൊടുവില്‍ ചേച്ചി തന്നെ അവനെ കുളിപ്പിക്കും.അതുവരെ ഞങ്ങളുടെ നീന്തലും കളിയും കണ്ടു കൊണ്ട് അവന്‍ കരയിലിരിക്കും. അന്നും അങ്ങനെ തന്നെയായിരിന്നു. പെട്ടന്നുഒരു ഭയങ്കരന്‍ മഴ പാഞ്ഞെത്തി.പരസ്പരം കാണാന്‍ കഴിയാത്തത്ര കനമുള്ള മഴ. എല്ലാവരും കുളിയും നനയും നിര്‍ത്തി കരയിലക്കോടി.നനവിന്റെ കുളിരില്‍ വിറപൂണ്ടു കൂട്ടത്തോടെ ദൂരെ നില്കുമ്പോള്‍ അതിനിടയില്‍ പേര് മറന്നുപോയ എന്റെ കൂടുകാരന്റെ ചേച്ചി അവന്റെ പേര് വിളിച്ചു അന്വേഷിക്കുന്നത് കണ്ടു,പക്ഷെ അവന്‍ അവിടെയില്ലായിരുന്നു. മഴത്തിരക്കിനിടയില്‍ അവന്‍ കുളത്തിലേക്ക് വഴുതി വീണിരിന്നു. മഴയ്ക്കിടക്ക് വെള്ളത്തില്‍ തിരച്ചിലായി. ഒടുവില്‍ ചെളിയില്‍ പുതഞ്ഞ അവനെ ആരോ കണ്ടെടുത്തു.
ഒരു കുഞ്ഞുപെട്ടിയില്‍ അവനെ അടക്കാന്‍ കൊണ്ട് പോയത് എന്റെ വീടിന്നു മുന്നിലൂടെയാണ്. എന്നെ അവിടെയ്ക്ക് ആരും കൊണ്ടുപോയിലെങ്കിലും മനസ്സില്‍ ചില കാഴ്ചകള്‍ വന്ന് നിറഞ്ഞു. പച്ചപുല്ലുകള്‍ക്കിടക്കു ചെറു നീളത്തില്‍ പുതുമണ്ണില്‍,ആറടി മണ്ണിന്റെ പകുതി ആവണം,അവനെ മൂടിയിരിക്കുന്നു. ഒരറ്റത്ത് കുരിശ്. കുഴിമാടത്തിനെ മറഞ്ഞു നിറയെ പൂക്കള്‍. പൂക്കള്‍ക്ക് മീതെ, അവന്റെ ദേഹത്തേക്കെന്നപോലെ പെയ്യുന്ന മഴ.മഴയിലലിഞ്ഞു തീരുന്ന കരച്ചിലുകള്‍....ഇപ്പോഴും ചില മഴനേരങ്ങളില്‍ അവനെയോര്‍ക്കുമ്പോള്‍ മനസ്സില്‍ ഈ ഭാവനചിത്രങ്ങള്‍ വന്നുന്നെയും.........സത്യമെന്നതുപോലെ.
4
തുലാവര്‍ഷകാലത്തൊരിക്കല്‍, അന്ന് ഞങ്ങള്‍ ഒരുമിച്ചു മൊട്ടക്കുന്നിലേക്കുപോയി.കാര്യവട്ടം കാപസിലെ ബോട്ടണി വകുപ്പിന്റെ ചെടിക്കാടുകള്‍ക്കിടയിലൂടെ ദൂരേക്ക് പോകണം മൊട്ടക്കുന്നിലെത്താന്‍. ജേര്‍ണലിസം പകുതി വഴിക്ക് വിട്ടു രാജേഷ് എയര്‍ ഫോഴ്സിലേക്ക് ജോലിക്ക് പോകുകയാണ്. ഉമക്ക് വിഷമം. ഉമയും രാജേഷും പ്രേമമാണ്. ഞങ്ങള്‍ക്ക് വിഷമമാണ് അവനെ പിരിയാന്‍. രഞ്ഞുവിന്റെ ക്യാമറ മിന്നി, വേദനകള്‍ പകര്‍ത്തി കഴിഞ്ഞപ്പോഴേക്കും മഴ വന്നു. മഴ നനയാതെ നില്‍കാന്‍ ഇടമുണ്ടയിരിന്നില്ല. മഴ നനയരുതെന്ന് ആര്‍ക്കും ആഗ്രഹവുമുണ്ടായിരുന്നില്ല .മഴ നനഞ്ഞു തിരികെ നടന്നു. ക്യാമ്പസ് മുറ്റത്തെ ഡിവൈഡറില്‍ ഞങ്ങള്‍ മഴ നനഞ്ഞു മൌനമായിരിന്നു. എല്ലാവരും അത്ഭുതത്തോടെ ഞങ്ങളെ നോക്കി. പെട്ടെന്നു അനുമോദ്, രാജേഷ് എപ്പോഴും ചൊല്ലുന്ന കവിത ചൊല്ലി. ഞങ്ങള്‍ ഏറ്റു ചൊല്ലി. മഴയത്ത് നൃത്തം ചവുട്ടി. ഉമയുടെയും മറ്റു പലരുടെയും കണ്ണീര്‍ മഴയിലിഞ്ഞു. കവിത ഉറക്കെയായി....
"വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക് കണ്ണ് ചിമ്മവേ.......
വഴിയിലെന്തു നമ്മള്‍ പാടണം"
5
കുളിരുള്ള ഒരു മഴയായാണ് അവളെന്നിലേക്ക് വന്നത്.എന്നിട്ടും എന്റെ ദുരിതങ്ങളുടെ പെരുമഴയിലേക്ക് വരരുതെന്നാണ് ഞാനാദ്യം അവളോട്....മീരാജിയോടു പറഞ്ഞത്.പക്ഷെ,ടെറസിന് മുകളില്‍ മഴ കൊണ്ട് നില്‍ക്കുമ്പോള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് പേടിച്ചു വിറച്ചവള്‍ കോണ്ട്രാക്റ്റ് ബേസിസ് പ്രണയത്തിന്റെ സാധ്യത ആരാഞ്ഞപ്പോള്‍ ഞാന്‍ മനസ്സില്‍ ചിരിച്ചുപോയി പിന്നെ പതിയെ കീഴടങ്ങി.ആദ്യ ദിനം കൂട്ടായെത്തിയ മഴ പിന്നെ ഇടയ്ക്കിടെ കളിപറഞ്ഞെത്തി ... പിന്നെപ്പിന്നെ പ്രണയത്തിന്റെ മറവില്‍ കുടയില്ലാതെ എത്രയോ മഴ കൊണ്ടിരുന്നു ഞങ്ങള്‍....മ്യൂസിയത്തെ മരബെഞ്ചില്‍...കാമ്പസിലെ പടവുകളില്‍...സെനെറ്റ് ഹാളിലെ സിമന്റ് തറയില്‍..പോസ്റ്റ് ബോക്സ് പെട്ടിയുടെ ചുവട്ടില്‍.
പ്രശ്നങ്ങളും പ്രതിസന്ധികളും പട്ടിണിയും വിടാതെ പിന്തുടര്‍ന്ന നാളുകളില്‍ വീണ്ടും മ്യൂസിയത്തെ പച്ചപ്പുല്ലില്‍ ഭ്രാന്തരെപ്പോലെ
മഴകൊണ്ടിരുന്നു...മഴയില്‍ ആരുമറിയാതെ കരഞ്ഞു...പ്രേം കൃഷ്ണനോ ബര്‍ഷാദോ മുകേഷോ രാജേഷോ ശന്തനുവോ കൊണ്ട് വരുന്ന കാശിനെക്കാത്ത് മഴ നനഞ്ഞിരുന്നു.വിവാഹത്തിനിപ്പുറം മഴവരുമ്പോള്‍ ഞാനും മീരാജിയും മഴ നനഞ്ഞ പ്രണയ കാലത്തെപ്പറ്റി പറഞ്ഞു ചിരിച്ചു...കണ്ണ് നനച്ചു...മഴത്തണുവില്‍ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.
6
ഒറ്റക്കായിപ്പോകുന്ന മഴനേരങ്ങളിലാണ് ഓര്‍മ്മകള്‍ ബുദ്ധിജീവി രൂപം പൂണ്ടെത്തുന്നത്.പലപ്പോഴും ഖസാക്കിലെ മഴ മനസ്സില്‍ പെയ്യും.ഖസാക്കിന്റെയും കര്‍മബന്ധങ്ങളുടെയും കൂട് വിട്ടു യാത്ര തുടരുന്ന രവി...കൂമന്‍ കാവില്‍ കുഞ്ഞു പാമ്പിന്റെ കുട്ടിക്കളിയില്‍ സംതൃപ്തനായി ചാഞ്ഞു കിടക്കുന്ന രവി...രവിയുടെ മേലേക്ക് പെയ്തു,വളര്‍ന്നു,കുറുകിയൊടുങ്ങുന്ന മഴ...ചെതലിമലയുടെ മുകളിലേക്ക് ചാഞ്ഞു വീഴുന്ന മഴ ...ഖസാക്കിലെ പനമ്പട്ടകളില്‍ താളം പിടിക്കുന്ന മഴ.കാക്കനാടന്റെ 'മഴനിഴല്‍ പ്രദേശത്തില്‍' നായകന്റെ മേല്‍ മാത്രം പെയ്താശ്വസിപ്പിച്ച് ആകാശങ്ങളില്‍ പോയി മറയുന്ന അലിവിന്റെ പനിനീര്‍ മഴ.കുഞ്ഞുനാളിലും മുതിര്‍ന്നപ്പോഴും ഏറെ ചൊല്ലിത്തളര്‍ന്ന സുഗതകുമാരി ടീച്ചറിന്റെ 'രാത്രിമഴ'.മേഘമല്‍ഹാറിന്റെ ആരോഹണാവരോഹണങ്ങളില്‍ ...രാഗതീവ്രതയില്‍, അറിയാതെ പെയ്തുപോകുന്ന മഴ.ചെളിക്കുണ്ടിനടിയില്‍ നിന്നും മുകളിലേക്കുയര്‍ന്നുനിന്ന വിക്ടര്‍ ജോര്‍ജ്ജിന്റെ ഒറ്റക്കൈക്ക് മേലെ പെയ്ത ഉരുള്‍ മഴ.പരിചിത മുഖവുമായി ബസ് സ്റ്റോപ്പില്‍ ബീടിപ്പുകയുമായി വിറപൂണ്ടിരുന്ന ഭ്രാന്തന്റെ ചുറ്റും പെയ്ത ഭ്രാന്തന്‍ മഴ.വേവലാതിയുടെ കുടവുമെടുത്ത് വീടിന്റെ തേരിയിറങ്ങി താഴെ കിണറ്റിന്‍ചുവട്ടിലേക്ക് പോകുന്ന അമ്മയുടെ മേല്‍ ക്രൂരമായി പെയ്ത മഴ......നാടുനീളെ ആലിപ്പഴം പെയ്ത മഴ.ഇങ്ങനെ, കഥയും കവിതയുമൊക്കെ യാഥാര്‍ത്ഥ്യങ്ങളാവുകയും അനുഭവങ്ങളും കാഴ്ചകളും ഓര്‍മ്മകളായി പുനരുജ്ജീവിക്കുകയും ചെയ്യുകയാണ് ഈ മഴനേരങ്ങളില്‍.
പുറത്തു ഇപ്പോഴും മഴ തന്നെ....